വികലമായ ചിന്തകള്‍.......

പേജുകള്

ഞായറാഴ്‌ച, സെപ്റ്റംബർ 11, 2011

കാത്തിരിപ്പ്‌

എവിടെയോ പോയി മറഞ്ഞ നിലാവ് വരുന്നതും നോക്കി ഞാന്‍ പിന്നെയും ഇരുന്നു..എന്തൊക്കെയോ പിറുപിറുത്തു ആ നക്ഷത്രങ്ങള്‍ എനിക്കായി ആ നീലവാനം ഒഴിഞ്ഞു തന്നു......ചിന്തകള്‍ക്ക് കൌമാരത്തിന്റെ കുളിരും ബാല്യത്തിന്റെ ചൂടും പകരുന്നതായി തോന്നി. മോഹങ്ങള്‍ക്ക് നിയന്ത്രണമില്ലാത്ത എന്‍റെ മനസ്സിനെ ഓര്‍ത്തു ഞാന്‍ വെറുതെ ചിരിച്ചു.....ആ നീലാകാശം മുഴുവന്‍ ഒറ്റയ്ക്ക് പറന്നു നടക്കാന്‍ തോന്നി, വരാമെന്ന് പറയാതെ പോയതാണെങ്കിലും എന്നെ ഒറ്റയ്ക്കാക്കി പോകാന്‍ മാത്രം ദുഷ്ടത ആ മനസ്സില്‍ ഉണ്ടാവില്ല എന്നെനിക്കറിയാം അതുകൊണ്ട് തന്നെ എന്‍റെ കാത്തിരിപ്പിന് മുഷിപ്പ് തോന്നിയില്ല , അല്ലെങ്കില്‍ തന്നെ  ചിന്തകള്‍ക്ക് അറുതിയില്ലാത്ത എനിക്കെപ്പോഴാ മുഷിപ്പ് തോന്നിയിട്ടുള്ളത്. പാരിജാതത്തിന്റെ മൊട്ടുകള്‍  എന്നെ നോക്കി പിന്നെ  പരസ്പരം എന്തോ പറഞ്ഞു ചിരിച്ചു.,വിരിയാന്‍ പുലരിയെ കാത്തിരിക്കുന്ന അവര്‍ക്ക് എന്‍റെ കാത്തിരിപ്പ്‌ ചിരിക്കുള്ള വക നല്കിയില്ലെങ്കിലെ അത്ബുധമുള്ളൂ. നിശാഗന്ധി ചെടികള്‍ ഇന്ന് മടിചിരിക്കയാണെന്ന് തോന്നുന്നു..പൂത്തു സുഗന്ധം പരതേണ്ട സമയമായിട്ടും കാണാത്തതിനാല്‍ എന്‍റെ നാസ്ഗ്രങ്ങള്‍ അവയ്ക്കുവേണ്ടി തിരയുകയാണ്. പ്രണയത്തിന്റെ മാസ്മരികതയില്‍ ചൂളം വിളിച്ചു നടക്കുന്ന ചീവീടുകള്‍ കാമുകിയെ യാത്രയാക്കി തിരിച്ചു വരുന്നത് എനിക്ക് കാണാമായിരുന്നു. അവരുടെ സന്തോഷത്തില്‍ പ്രകാശം പകരാനായി അപ്പോഴും മിന്നാമിനുങ്ങുകള്‍ മത്സരിച്ചുകൊണ്ടിരുന്നു ....പ്രതീക്ഷ കൈവിടാതെ ഞാന്‍ വെറുതെ എന്‍റെ ചിന്തകളെയും സങ്കല്പങ്ങളെയും കാറ്റില്‍ പറത്തി അവ ആ നീലാകാശം മുഴുവന്‍ ചുറ്റി നടന്നു വീണ്ടും തിരിച്ചു വന്നു......നിലാവിനെ കാത്തിരുന്ന എനിക്ക് സന്ദേശവുമായി വന്നത് കറുത്തിരുണ്ട കുറച്ചു മേഘങ്ങളാരുന്നു, അവരുടെ മുഖത്ത് വേദനയുടെ കറുപ്പ് പരന്നിരുന്നു, അല്ലെങ്കിലും അവര്‍ക്ക് ചിരിക്കാന്‍ അറിയില്ലല്ലോ, ചിരിക്കാന്‍ മാത്രം സന്തോഷം അവര്‍ക്കുണ്ടയിട്ടില്ലല്ലോ എന്ന് പറയുന്നതായിരിക്കും ശരി...പറയാന്‍ വന്നത് ഗദ്ഗദമായി, പിന്നെ ആ കണ്ണുകള്‍ നിറയുന്നതായി കണ്ടു .എന്താണെന്നു ചോദിക്കുന്നതിനു മുന്നേ ആ മേഘങ്ങളുടെ കണ്ണ് നീരില്‍ ഞാന്‍ നനയാന്‍ തുടങ്ങി , വരില്ലെന്ന് പറയാന്‍ നിലാവ് പറഞ്ഞയച്ചതാണെന്ന് എനിക്കാ കണ്ണ് നീരില്‍ നിന്നും മനസ്സിലായി. നീലാകാശം മുഴുവന്‍ പരന്നു നിന്നു എന്‍റെ മേല്‍ കണ്ണീരായി പെയ്യുന്ന മേഘങ്ങള്‍ക്കിടയില്‍ എന്‍റെ കണ്ണീരു ആരും കാണാതെ പോയി....ആരും കാണാത്തത് കൊണ്ട് തന്നെ ഞാന്‍ പിന്നെയും ചിരിക്കാന്‍ തുടങ്ങി......ചിന്തകള്‍ വേദനയുടെ പ്രതീക്ഷകള്‍ക്ക് വഴിമാറി പിന്നെയും ഞാന്‍ ചിരിച്ചു കൊണ്ടേയിരുന്നു...

ഞായറാഴ്‌ച, സെപ്റ്റംബർ 04, 2011

ഓണം

നഷ്ട സ്വപ്നമാനെനിക്കിന്നുമീ ഓണം
നിത്യവും ഓര്‍മയാനെന്നുമെന്‍ ഓണം
ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന മുറ്റത്ത്‌
ഓമന പൂക്കളാല്‍ പൂക്കളം തീര്തോരോണം
പൂത്തുമ്പി മെല്ലെ ചൊല്ലി പറന്നു പോയി
എന്‍ പൂത്താലി പെണ്ണിനും പുത്തനോണം
നിറം മങ്ങാത്ത എന്‍ ഓര്‍മ്മകള്‍ കൂട്ടി 
കണ്ണീരിനാല്‍ ഞാനും  തീര്‍ത്തൊരു പൂക്കളം

വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2011

തേടി വന്ന വസന്തം

ഈറന്‍ അണിഞ്ഞ അവളുടെ കണ്ണീരു കണ്ടു ഞാന്‍
അറിയാതെ പിന്നെയും നെഞ്ചോടു ചേര്‍ത്തു
കരഞ്ഞു കലങ്ങിയ കണ്ണില്‍ ഞാന്‍ കണ്ടു  
നിരാലംബ സ്നേഹത്തിന്‍ പൂത്ത  നിശാഗന്ധികള്‍  
കണ്ണീര്‍ തുടയ്ക്കും കൈകള്‍ തെടിയലഞ്ഞവള്‍
കഥന ഭാരത്താല്‍ തകര്‍ന്നു നിരാലംബയായി 
ചിരിച്ചു, ചിറകിട്ടടിച്ചു പറക്കെണ്ടിവള്‍
ഇന്ന് ചിരകാല ദുഖത്തിന്‍ മൂക സാക്ഷി 
അവളുടെ പരിശുന്ധ സ്നേഹത്തിന്‍ മിഴി നീര്‍കണങ്ങള്‍
തുടച്ചതെന്‍ രക്തം പുരണ്ട അരണ്ട കൈകള്‍ 
എവിടെ നിന്നെതിയെന്നറിയില്ല എങ്കിലും
കാണാതിരിക്കാന്‍ കഴിഞ്ഞില്ല ആ ചുടു നീര്‍കണങ്ങള്‍ 
കരയാതിരിക്കാന്‍ കഴിയില്ലവള്‍ക്കിനിയും, എങ്കിലും
അവളറിയാതെ കൂടെയിരിക്കുന്നു ഞാന്‍ അവളുടെ
മിഴിനീര്‍ തൂകി പൊള്ളിയ കവിളില്‍ മന്ദ മാരുത 
ചുംബനമെകി  തണുപ്പിക്കുവാന്‍..


ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011

ചോദിക്കാതെ എടുത്തത്‌

തേടി വരട്ടേ ഞാന്‍ എന്നോര്‍മകള്‍ പൂജിക്കും
ആരണ്യ ഗംഗേ നിന്‍ ക്ഷേത്രാങ്കണം ?
നൊമ്പരത്തില്‍ ചാലിച്ച ചന്ദനത്തിന്‍ കുളിരില്‍
ഒരു നിമിഷമെങ്കിലും സ്വയം മറക്കാന്‍
രാഗം മയങ്ങും നിന്‍ മണിവീണാതന്ത്രിയില്‍
അലസമായ് വിരല്‍തൊടും തെന്നലാവാന്‍
ഉണരുമാ സപ്ത സ്വര മന്ത്രത്തില്‍
മറ്റൊരു മൌന സംഗീതമായ് അലിഞ്ഞു തീരാന്‍
അകലുന്നുവോ നാം അകലങ്ങളിലെക്കെന്നു
ഈറന്‍ ശ്രുതിയില്‍ നീ പാടുമ്പോള്‍
മരിക്കില്ലോരിക്കലും ഓര്‍മ്മകള്‍ എന്ന
സാന്ത്വനം തേങ്ങലായ് പകരാം ഞാന്‍ 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

നീ അറിയാന്‍

നിന്നെയാനെന്നറിയുന്നു ഞാനന്ന്
തേടി നടന്നതും നോക്കിയിരുന്നതും .
ഭൂലോക കോണിലിരുന്നു ഞാന്‍ തേടി-
നീയത് കണ്ടതും ഓടിയടുത്തതും-
മുന്‍ജന്മ സുകൃതമായി പാടി നടന്നു ഞാന്‍.
കണ്ണില്‍ കിനാവിന്റെ കണ്ണീരു വറ്റിച്ചു-
ചുണ്ടില്‍ ചിരിയുടെ ചമയങ്ങള്‍ ചാര്‍ത്തി നീ -
വന്നെന്‍ മുന്നില്‍ നിവര്‍ന്നു നിന്നെങ്കിലും,
എന്‍ കണ്ണിലൂരിയ സ്നേഹ ബിന്ധുക്കളാല്‍ -
വായിച്ചെടുത്തു നിന്‍ കണ്ണീരിന്‍ നൊമ്പരം .
പിന്നെ നീ വേര്തിരിച്ചെടുത്തില്ല എന്മനം -
നമ്മള്‍ ഒന്നെന്നു കൈ കോര്‍ത്ത്‌ ഉറക്കെ പറഞ്ഞു .
ചിരിച്ചും, പഴിച്ചും പിങ്ങങ്ങിയും നമ്മള്‍-
നിമിഷങ്ങള്‍ യുഗങ്ങളാക്കി നടന്നകന്നു .
രാവിനെ പഴിച്ചു ഞാന്‍ ഉറങ്ങാന്‍ കിടക്കും,
പുലരിയില്‍ നിന്നെ കാണാന്‍ കൊതിച്ച്.
നിന്‍ വിളി കേള്‍ക്കാന്‍ കൊതിച്ചു ഞാന്‍ ,
പിന്നെയും പിന്നെയും പിണങ്ങിയിരുന്നു .
ഓരോ വിളിയിലും നിറച്ച നിന്‍ സ്നേഹം -
അറിയാതെ എന്‍ കരള്‍ കുളിര്‍പ്പിചെടുത്തു .
നീയറിയാതെ നിന്‍ കണ്ണീരു ഒപ്പി ഞാന്‍ ,
എന്‍ രക്ത ധമനിക്ക് കൂട്ടായോഴുക്കി.
നിന്‍ ചൂടേറ്റ മിഴിനീര്‍ കണങ്ങള്‍ എന്‍ -
താളം നിലച്ച ഹൃദയം ഉണര്‍ത്തിച്ചു .
പിരിയുവാന്‍ ആവില്ല ഇനി നിനക്കെന്നെ-
ഓര്‍ക്കുക അന്നെന്‍ ഹൃദയ താളം നിലച്ചിടും .
പിരിഞ്ഞെന്നു നീ പറഞ്ഞു പോയെങ്കിലും-
പിരിയാതിരിക്കാന്‍ പറഞ്ഞതാനെന്നരിയം .
ഇന്നീ വാക്കുകള്‍ സ്വീകരിച്ചീടിലും -
മറക്കാതിരിക്കാന്‍ തന്നിടാം ഞാനെന്‍ -
ചുടു രക്തം തിളയ്ക്കും ഹൃദയം നിനക്കായ്‌ ,
നിന്‍ നെഞ്ചോടു ചേര്‍ത്ത് വചീടുവാനായ് .
നിന്‍ നെഞ്ച് വിട്ടകലുന്നൊരു ദിനം -
തണുതുരയ്ക്കും എന്‍ രക്തവും ഹൃദയവും..
അകലെയാണെങ്കിലും സ്നേഹിച്ചു ഞാന്‍
അകലാതിരിക്കുവാന്‍ വേണ്ടി മാത്രം,
നീ അകലാതിരിക്കുവാന്‍ വേണ്ടി മാത്രം.
ഇതും പൊഴിവാക്കെന്നു തോന്നുമെങ്കില്‍ 
അകലാം നിനക്കെന്നെ വിട്ടകലാം
എന്‍ അശ്രുകണം വീണു നിന്‍ മേനി പൊള്ളാതിരിക്കാന്‍
എന്‍ കണ്ണ് ഞാന്‍ തന്നെ ചൂഴ്ന്നെടുതീടുന്നിതാ ...

ശനിയാഴ്‌ച, ഓഗസ്റ്റ് 27, 2011

സ്നേഹ തീരം

സ്നേഹം നിറഞ്ഞു കവിഞ്ഞു വൃന്ധ സദനത്തിന്റെ മതില്‍ ആ കുത്തൊഴുക്കില്‍ എപ്പോ വേണമെങ്കിലും നിലം പതിക്കാം.. .. മനസ്സ് നിറയെ സ്നേഹവും കണ്ണ് നിറയെ വേദനയും ഉള്ള വേറെ ഒരിടം ഉണ്ടെന്നു തോന്നുന്നില്ല . അവന്‍ മെല്ലെ ആ ഇരുമ്പ് കവാടം തള്ളി തുറന്നു...

ചെറിയ ചാറ്റല്‍ മഴ ഉള്ളതിനാലവം പുറത്ത് അധികം ആരും ഉണ്ടായിരുന്നില്ല എങ്കിലും അവന്റെ കണ്ണുകള്‍ അവിടെ ഉടക്കി ... വരാന്തയുടെ വാതില്‍ പടിയില്‍ ഇരിക്കുന്ന ഒരു മനുഷ്യ രൂപം . .കുട കയ്യില്‍ ഇല്ലാത്തതിനാല്‍ അവന്‍ കുറച്ചു വേഗം നടന്നു ആ വരാന്തയുടെ ഒരു കോണില്‍ കയറി നിന്നു ഇറ്റു വീണ മഴത്തുള്ളികളെ മെല്ലെ പറഞ്ഞയച്ചു.... വരാന്തയില്‍ ഇരുന്നു ഇറ്റു വീഴുന്ന മഴ തുള്ളിയെ തഴുകാന്‍ എന്ന വണ്ണം കൈ നീട്ടുന്ന മുത്തശ്ശിയെ കണ്ടപ്പോള്‍ അവന്‍ ഓര്‍ത്തു, അവന്റെ മഴയെന്ന ചാപല്യം ആ മുത്തശ്ശിക്കും ഉണ്ടെന്നു....പതിയെ അവന്‍ നടന്നടുത്തു.....

കറുപ്പിനെ പാടെ മറന്ന വെള്ളിക്കൊലുസു പോലുള്ള മുടി, കണ്ണീരും വേദനയും ഒലിച്ചിറങ്ങി ചുളിവുകള്‍ ആയതാണോ ആ മുഖം നിറയെ , ആ ചുളിവുകള്‍ക്കും ഉണ്ട് ഒരു പാട് കഥ പറയാനെന്നു തോന്നി അവനു.... പല്ലുകളെ നിഷ്കരുണം വലിച്ചെറിഞ്ഞ തേജസ്സുറ്റ വദനം...

പതിയെ പിറകിലൂടെ ചെന്ന് ഒരു പരിചയവുമില്ലാത്ത ആ മുത്തശ്ശിയുടെ കവിളില്‍ അവന്‍ അപ്രതീക്ഷിതമായി നല്‍കിയ ആ ഉമ്മയില്‍ മുത്തശ്ശി ഒന്ന് സ്തംഭിച്ചു തിരിഞ്ഞു നോക്കി....എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ തന്നെ അവന്‍ അവരുടെ അടുത്തിരുന്നു , സ്തംഭനം നിഴലിച്ച മുഖം ഒരു ചെറു ചിരിയോടെ വിടരുന്നത് അവന്‍ കണ്ടു .. പ്രതീക്ഷിച്ച ചോദ്യം തന്നെ, മോന്‍ ആരാ? മുത്തശ്ശിയുടെ ചോദ്യത്തിന് അവന്‍ തിരിച്ചു നല്‍കിയത് ഒരു നിര്ധോഷമായ കന്നീര്‍ നനയാത ഒരു ചിരിയാരുന്നു , പിന്നെ അവന്‍ പറഞ്ഞു മുത്തശ്ശിയുടെ പെരക്കുട്ടിയാണെന്ന് കരുതിക്കോ , പേര് നന്ദു.

 ഏതോ നിര്‍വികാരതയില്‍ നിന്നും ഉണര്‍ന്ന മുത്തശ്ശി അവനെ തന്റെ മടിയിലേക്ക്‌ കിടത്തി , തിങ്ങി നിറഞ്ഞ അവന്റെ മുടികളിലൂടെ ആ വയസ്സാര്‍ന്ന വിരലുകള്‍ ഇഴഞ്ഞു നീങ്ങിയപ്പോള്‍ അത് നിഷ്കളങ്ക സ്നേഹത്തിന്റെ പ്രതിഫലനമാനെന്നു അവനു തോന്നി...... നഗ്നമായി ചുളിവുകള്‍ വരച്ചു വച്ചു തൂങ്ങി കിടന്ന മുലകള്‍‍ വിശപ്പിന്റെ, ജീവന്റെ, സ്നേഹത്തിന്റെ ഉറവ വറ്റാത്ത അക്ഷയ പാത്രമാനെന്നു തോന്നി, എന്നിട്ടും ആ അക്ഷയ നിധി ഇവിടെ ഉപേക്ഷിച്ചു പോയല്ലോ എന്നോര്‍ത്ത് അവന്റെ കണ്ണുകളില്‍ ഒരു കാര്‍മേഘം കറുത്തിരുണ്ട്ഉ .... അത് മറച്ചു വച്ചു അവന്‍ ആ സ്നേഹ നിധിയിന്മേല്‍ മെല്ലെ ഒന്ന് നുള്ളി, വാത്സല്യം വരി വിതറിയ ചിരിയുമായി അവര്‍ അവനെ തല്ലാനെന്ന വണ്ണം ഓങ്ങി പിന്നെ ആ കൈ കൊണ്ട് അവന്റെ കവിളില്‍ മെല്ലെ തഴുകി സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള വെമ്പല്‍ ആ തഴുകലില്‍ ഉണ്ടായിരുന്നെന്ന് അവനു തോന്നി...പിന്നെയവന്റെ ഓരോ കുസൃതി ചോദ്യങ്ങളും പ്രവര്‍ത്തികളും അവരെ നിര്നിമെഷമായ ഏകാന്തതയില്‍ നിന്നും സ്നേഹത്തിന്റെ, സന്തോഷത്തിന്റെ തീരങ്ങളിലേക്ക് അടുപ്പിക്കുന്നതായിരുന്നു......

പിന്നെയവന്‍ ആ തഴുകുന്ന കൈകള്‍ മെല്ലെ പിടിച്ചു മാറ്റി ആ മടിയില്‍ നിന്നും എഴുന്നേറ്റു , പോകുവാന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആ വൃദ്ധ അവനോടു പിണങ്ങി മുഖം തിരിച്ചു , അത് മനസ്സിലാകി അവന്‍ ആ സ്നേഹം വദനം തന്റെ രണ്ടു കൈകള്‍ കൊണ്ടും കവര്‍ന്നു ആ ചുളിഞ്ഞു വരണ്ട കവിളില്‍ ഒരുമ്മ കൊടുത്തു....ആ മുഖം വീണ്ടും നിലാവ് പോലെ പ്രകാശിച്ചു.. അവന്‍ കൈകള്‍ വീശി നടന്നകന്നു ........

തുറന്നിട്ട ഇരുമ്പ് കവാടം ആരും അടച്ചിട്ടുണ്ടാരുന്നില്ല, അവനു അത് കടന്നു തിരിച്ചു അടക്ക്മ്പോള്‍ അവനു കേള്‍ക്കമാരുന്നു മുത്തശ്ശിയുടെ ചോദ്യം... മോന്‍ ഇനി എന്ന വരിക.... അവന്‍ ഒന്നും പറയാതെ കൈകള്‍ വീണ്ടും വീശി തിരിഞ്ഞു നടന്നു..........

ഡോക്ടറും ദൈവും വിധിയെഴുതിയ ആറു മാസത്തിനു ഇനി 2 ദിവസം കൂടിയേ ഉള്ളൂ എന്ന് അവന്‍ എങ്ങിനെ ആ മുഗത് നോക്കി പറയും.....അടുത്ത സ്നേഹ തീരം തേടി അവന്റെ കാലുകള്‍ പിന്നെയും നടന്നകന്നു....

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26, 2011

ശൂന്യത

ശൂന്യതയില്‍ നിന്നും ശൂന്യതയിലേക്ക് കണ്ണടച്ചിരുന്ന -
എന്നെ പ്രപഞ്ച സത്യങ്ങള്‍ കാണിച്ചു തന്നത് അവളാരുന്നു.
അവളുടെ വാക്കുകള്‍ ആയിരുന്നു എന്‍റെ കണ്ണുകള്‍
അവളിലൂടെ ഞാന്‍ മഴ കണ്ടു മഴ മേഘം കണ്ടു
പുഴയും പുഴയെ തഴുകുന്ന മന്ദ മാരുതനും കണ്ടു
നിറങ്ങള്‍ ചാലിച്ച മഴവില്ല് കണ്ടു
പൂക്കളെയും പൂമ്പട്ടയെയും കണ്ടു
പ്രപഞ്ചം എന്‍റെ മുന്നില്‍ വന്നു നിരന്നു
അവളുടെ സ്നേഹാര്‍ദ്രമായ വാക്കുകളില്ലൂടെ
അവളുടെ കൈകള്‍ കൊണ്ട് ഞാന്‍ സ്പര്‍ശനം അറിഞ്ഞു
വികാരതിനതീതമായ സ്നേഹ സ്പര്‍ശം
മനസ്സ് വസന്തം പോലെ പൂത്തതും
ശിശിരം പോലെ കുളിര്ത്തതും
അവളുടെ സ്പര്‍ശനതില്ലൂടെ ആയിരുന്നു
വിശാലമായ വഴിത്താരയില്‍ കല്ലും മുള്ളും തട്ടാതെ
വഴി തെളിയിച്ചത് അവളുടെ കാലുകള്‍ ആയിരുന്നു
സപ്തസ്വരങ്ങളും പ്രപഞ്ച ശബ്ദ മധുരിമയും
ഞാനറിഞ്ഞത് അവളുടെ ചുണ്ടുകളിലൂടെ ആയിരുന്നു.
പക്ഷെ അവളുടെ കണ്ണീരിന്റെ ചൂടും ഹൃദയത്തിന്റെ വിതുമ്പലും
ഞാന്‍ അറിഞ്ഞത് നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴാരുന്നു ...

ഞായറാഴ്‌ച, ഓഗസ്റ്റ് 21, 2011

എഴുതണം എന്ന് കരുതിയിരുന്നത് എഴുതാന്‍ പറ്റിയില്ല
കാരണം എന്താണെന്നു ചോദിച്ചാല്‍ അതും  പറയാന്‍ പറ്റില്ല
പറയാന് പറ്റാത്ത കാര്യങ്ങള്‍ പിന്നെയും പിന്നെയും ചോദിക്കരുതെന്ന് പറയാനേ എനിക്ക് പറ്റൂ.....ചോദിക്കാതിരിക്കാന്‍ നിനക്ക് പറ്റുമോ ?...‍

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 19, 2011

ആധി

ഞാന് പലപ്പോഴും ‍ആലോചിക്കാറുണ്ട് ഈ മേഘങ്ങള്ക്കൊന്നു ചിരിച്ചു കൂടെ എന്ന്. എപ്പോഴും വേദന പടര്‍ന്ന മുഖം മാത്രം.....നിന്റെ ചിരി കാണാന്‍ മാത്രം ഞാന് പല പകലുകള്‍ വെറുതെ ഇരുന്നു തീര്‍ത്തിട്ടുണ്ട്. പലവുരു ആലോചിച്ചു ഈ ദുഖത്തിന്റെ കാരണം.....

നിന്നോട് ചോദിക്കുമ്പോഴൊക്കെ നീ എനിക്ക് കണ്ണീരു പെയ്യിപ്പിച്ചു തരും... പിന്നെ പിന്നെ നീ ഞാന് ചോദിക്കുമ്പോഴൊക്കെ‍‍‍ കാറ്റിന്റെ പിറകില്‍ ഒളിച്ചു എന്നില്‍ നിന്നും ഓടി അകലും... നിന്റെ സന്തത സഹചാരിയായ കാറ്റിനോട് ചോദിച്ചപ്പോള്‍ അവളും കൈമലര്‍ത്തി കാണിച്ചു.... തുള്ളിയായി വരുന്ന ഓരോ മഴതുള്ളിയോടും ഞാന്ചോദിച്ചു അവര്‍ ഒന്നും മിണ്ടാതെ ഭൂമിയുടെ മാറിലെ ചൂടില്‍ മയങ്ങി ഉറങ്ങി...... നിന്റെ ചുംബനം ഏറ്റ ഓരോ മലയോടും ഞാന് ചോദിച്ചു അവര് നിന്റെ ചുംബനത്തിന്റെ മാസ്മരികതയില്‍ മയങ്ങി എന്റെ ചോദ്യം പോലും ശ്രവിച്ചില്ല ......

സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശമായ കാറ്റ് ഏറ്റു പ്രണയത്തിന്റെ സ്പന്ദനമാകുന്ന മഴയെ പെയ്യിക്കുന്ന നിനക്ക് മാത്രം ദുഖത്തിന്റെ ഇരുണ്ട മുഖം മൂടി ....എന്തൊരു വൈപരീത്യം ....

നീ പറഞ്ഞില്ലെങ്കിലും ഇപ്പോള്‍ എനിക്കറിയാം നിന്റെ ഈ മുഖത്തിന്റെ ഭാവം എന്തിന്റെതാണെന്ന്.......വിരഹത്തിന്റെ, വിരഹത്തിന്റെ മാത്രം‍‍‍ ..

സ്നേഹിച്ചു കൊതി തീരും മുന്‍പേ വിട പറയേണ്ടി വന്ന തിരകളെ ഓര്‍ത്തു, കൂടെ തുള്ളിക്കളിച്ചു നടന്ന പരല്‍ മീനുകളെ ഓര്‍ത്തു , അവയുടെ വേര്‍പാടിന്റെ നൊമ്പരത്തില്‍ ആശ്വാസമായി വന്ന നീലാകാശത്തെയും വിട്ടു പിരിയേണ്ടി വരുമെന്ന ഉള്‍വിളി ഓര്‍ത്തു , നിന്‍റെ ദുഖം പോലും ആരും കാണുന്നില്ലല്ലോ എന്ന ആധി  ഓര്‍ത്തു .......

കാറ്റിനെയും, മഴയെയും നീലാകാശത്തെയും  സ്നേഹിക്കുന്നവര്‍ എന്തെ നിന്നെ മാത്രം സ്നേഹിക്കാത്തത് , അവര്‍ എന്തെ നിന്നെ മാത്രം കാണാതെ പോയി ............. എനിക്കറിയില്ല, നിന്നെ ആശ്വസിപ്പിക്കാന്‍ എനിക്കാവില്ല... നിന്‍റെ വിരഹത്തെ തണുപ്പിക്കുവാന്‍ മാത്രമുള്ള സ്നേഹം എന്നിലില്ലാതെ പോയി....
പക്ഷെ എല്ലാവരും മറക്കുമ്പോഴും ഞാന്‍ നിന്നെ മാത്രം സ്നേഹിച്ചോട്ടെ....



വ്യാഴാഴ്‌ച, ഓഗസ്റ്റ് 18, 2011

ഇലയും മൊട്ടും പൂവുമില്ലാത്ത
ആ പനിനീര്ചെടിയുടെ മുള്ളുകൊണ്ട് പോറിയ
എന്‍റെ ചൂണ്ടു വിരലില്‍ നിന്നും ഇറ്റു വീണ
രക്ത തുള്ളികള്‍ കൊണ്ടവള്‍ ആ ചെടിയുടെ തടം നനച്ചു.....
അത് തളിര്‍ത്തു ..ഇലകളും, മൊട്ടുകളും പൂക്കളും വന്നു,
ചുവന്നു തുടുത്ത ആ റോസാ പൂവുകള്‍ക്ക്
എന്‍റെ രക്തത്തിന്റെ നിറവും

അവളുടെ നിശ്വാസത്തിന്റെ ,
പ്രണയത്തിന്റെ സുഗന്ധവുമായിരുന്നു

ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2011

വാകപൂ

വഴിയോരത്തെ വാക പിന്നെയും പൂത്തു
 
വര്‍ണാഭമായ ചുവന്ന പരവതാനി വിരിച്ച്
 
വാകപൂക്കള്‍ പിന്നെയും കൊഴിഞ്ഞുകൊണ്ടെയിരുന്നു
 
വിതരിയകലുന്ന  പൂക്കളെ നോക്കി വാക കരയാതിരുന്നു
 
വരും വര്ഷം അവര്‍ വീണ്ടും വരുമെന്ന പ്രതീക്ഷയില്‍
 
വരുവാന്‍ ആരുമില്ലാത്ത വാക പൂക്കള്‍ ‍ മാത്രം
 
വികൃതമായി പിന്നെയും തേങ്ങി കൊണ്ടേയിരുന്നു...
 
 

സ്വപ്ന വഞ്ചി

സ്വപ്നങ്ങള് കൂട്ടി വച്ചു ഞാനൊരു തോണിയുണ്ടാക്കി,

തുഴയായി നീ വന്നപ്പോള് എന്റെ സ്വപ്നവഞ്ചി -

തിരകളെയും കാറ്റിനെയും മൃദുവായി തഴുകി നീങ്ങി.

ദു:ഖ സ്മൃതികള് ഉണര്ത്തുന്ന തിരകള് സ്നേഹനിര്ഭരമായി

ധൃതി പിടിച്ചു ഓടുന്ന കാറ്റിന്റെ ക്രൂരത കവിതപോല് തരളമായി

പക്ഷെ ....ഇന്നീ നിലയില്ലാകയത്തില് ഞാന് അലയുകയാണ്

നിനയ്ക്കാതെ നഷ്ടപ്പെട്ട തുഴയെയും തേടി

ദിക്കറിയാതെ , ദിനമറിയാതെ ,രാവറിയാതെ.......